1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Sunday, February 28, 2016

പരിവാർ ഫാഷിസം: അടുക്കള മുതൽ കോടതി വരെ

പരിവാർ ഫാഷിസം: അടുക്കള മുതൽ കോടതി വരെ

കാലങ്ങളായി നാം കേട്ടും വായിച്ചും ഭീതിയോടെ കാണുകയും ചെയ്തിരുന്ന ഫാഷിസത്തിന്റെ യഥാർത്ഥ രൂപം ഇപ്പോള്‍ നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ധാദ്രിയിലെ ക്ഷേത്രത്തില്‍ നിന്നുളള പ്രഖ്യാപനം കേട്ട് തൊട്ടടുത്ത വീട്ടിലെ അടുക്കളയിൽ ഉണ്ടായിരുന്ന ആട്ടിറച്ചിയാണ് അതിര്‍ത്തി കാക്കുന്ന സൈനികന്‍റെ പിതാവിന് തന്‍റെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് അയല്‍വാസികളായ ഒരു കൂട്ടം “ദേശസ്നേഹി”കളുടെ അടിച്ചും ഇടിച്ചും കൊന്നത്. ഗോമാതാവിന്റെ അരുമ സന്താനങ്ങളുടെ ബീഫ് തിരച്ചിൽ പരിപാടി കേരള ഹൗസും കഴിഞ്ഞ് അലീഗർ യൂണിവേഴ്സിറ്റിയുടെ അടുക്കളയിൽ വരെ എത്തിയിരിക്കയാണിപ്പോൾ.



തങ്ങളുടെ ജാതി, ചിന്ത, ആചാരം, സംസ്കാരം, ഒളിയജണ്ടകൾ എന്നിവക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതികരിക്കുന്നവരെപ്പോലും പരിവാർ ഗുണ്ടകൾ വെറുതെ വിടുന്നില്ല.

രാഷ്ട്രപിതാവിനെ വെടിവെച്ച്‌ കൊന്ന ഗോദ്സേയെ മഹത്വവല്കരിച്ച് ജന്മദിനം ആഘോഷിക്കുകയും ക്ഷേത്രങ്ങള്പണിയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തവരാണ് അഫ്സൽ ഗുരുവിന്റെ ചരമവാർഷിക ദിന ചടങ്ങ് സംഘടിപ്പിച്ചവരെ സംഘം ചേർന്ന് ക്രൂരമായി പീഢിപ്പിക്കുകയും വ്യാജ തെളിവുകൾ ഉണ്ടാക്കി രാജ്യദ്രോഹ കുറ്റം ചുമത്തി  ജയിലിലടക്കുകയും ചെയ്തത്. പ്രസ്തുത സംഭവത്തെക്കുറിച്ചറിയാന്‍ രാജ്യത്തെ പരമോന്നത കോടതി നിയോഗിച്ച ഉന്നതരായ അഭിഭാഷക സംഘത്തെപ്പോലും കറുത്ത ഗൌണണിഞ്ഞ ഹിന്ദുത്വ ഭീകരർ പാട്യാല കോടതി വളപ്പില്‍ നിന്ന് ഓടിച്ചത് ലോകത്തിനു മുമ്പിൽ നാണക്കേട് ഉണ്ടാക്കി. അതേ സമയം, ചിന്തകരും പ്രശസ്ത യൂണിവേഴ്സിറ്റികളും ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ രംഗത്ത് വന്നത് സ്വാഗതാര്‍ഹമാണ്.  

‘അച്ഛാ ദിൻ’, ‘മേക്ക് ഇന്ത്യ’ തുടങ്ങിയ സുന്ദര മുദ്രാവാക്യങ്ങളുമായി മുൻ ചായക്കച്ചവടക്കാരനായ പ്രധാനമന്ത്രിയും കൂട്ടരും നാട്ടുകാരെ സേവിക്കുന്ന രീതി ഇങ്ങിനെയൊക്കെയാണെന്ന് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലും താമര വിരിയിക്കാൻ വളവും കുളവുമൊരുക്കാൻ അണിയറ നീക്കങ്ങൾ നടത്തുന്നവർ ഓർക്കുന്നത് നന്നു. (Published in G. Madhyamam 27-2-16)


No comments: