1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Monday, March 6, 2017

കരിപ്പൂര്‍ വിമാന സര്‍വീസ്: മത സംഘടനകള്‍ക്കും ബാധ്യതയില്ലേ?




2014 മെയില്‍ റണ്‍വേ അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടതോടെ 2001 മുതല്‍ പ്രവര്‍ത്തിച്ചു വന്ന ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിന് നഷ്ടപ്പെടുകയായിരുന്നു. കേരളത്തില്‍ നിന്നും ഹജ്ജിനു പോകുന്നവരില്‍ ബഹുഭൂരിപക്ഷം തീര്‍ഥാടകര്‍ക്കും വളരെയധികം ആശ്വാസമായിരുന്ന  കരിപ്പൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റ് യാഥാര്‍ത്യമായതോടെ എണ്ണൂറോളം യാത്രക്കാര്‍ക്ക് താമസിക്കാനുള്ള ഹജ്ജ് ഹൗസ്, മുസാഫര്‍ഖാന, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കിക്കൊണ്ട് രാജ്യത്തെ മറ്റു എമ്പാര്‍ക്കേഷന്‍ പോയിന്റുകള്‍ക്ക് മാതൃകയാവാന്‍ കരിപ്പൂരിന് സാധിച്ചു.


എന്നാല്‍ ഒരു മഹൽ കർമ്മത്തിനായി മെയ്യും മനസ്സുമൊരുക്കി ജിവിതത്തിലെ അന്ത്യാഭിലാഷം പൂർത്തീകരിക്കാനായി ഇറങ്ങിപുറപ്പെടുന്ന വയോധികരായ തീർത്ഥാടകരെപ്പോലും തങ്ങളുടെ സ്വാർത്ഥലാഭത്തിനായി നെടുംബാശ്ശേരിയിലേക്കും മറ്റും തള്ളിവിടുന്ന ഉദ്യോഗസ്ഥ–ബിസിനസ് രംഗത്തെ ചില നിഗൂഡശക്തികളുടെ ശക്തമായ ചരടുവലി കാരണം കരിപ്പൂര്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് പാടെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
അതിനാല്‍ മത വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് ഇന്ന് നമ്മുടെ നാട്ടില്‍ കാണുന്ന അസൂയാവഹമായ പുരോഗതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതോടൊപ്പം ഒരു പുണ്യകർമ്മം നിർവ്വഹിക്കാനായി പുറപ്പെടുന്ന വിശ്വാസികളുടെ യാത്രാക്ലേശം ലഘൂകരിക്കുന്ന വിഷയത്തിലും ക്രിയാത്മകമായി ഇടപെടാന്‍ സ്വദേശത്തെയും വിദേശത്തെയും മത, സംസ്കാരിക സംഘടനകൾക്കും ബാധ്യതയുണ്ട്. (Published in  G. Madhyamam  04  March 2017) 



No comments: